ന്യൂഡല്‍ഹി: കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവിന്റെ പ്രൈവറ്റ് സെക്രട്ടറി, രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവരെ ഒരുമിച്ചു പുറത്താക്കി. അപൂര്‍വ നടപടിക്കു പിന്നില്‍ അഴിമതി ആരോപണങ്ങളാണോയെന്നു മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഐആര്‍എസ് ഉദ്യോഗസ്ഥനുമായ അമര്‍ സിംഗ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ ശൈലേഷ് കുമാര്‍ സിംഗ്, ആയുഷ് സരണ്‍ എന്നിവരെയാണ് ഒരേദിവസം ഉടന്‍ പ്രാബല്യത്തോടെ ചുമതലകളില്‍നിന്നു നീക്കിയത്. മന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രധാനികളായിരുന്നു ഇവര്‍. മൂന്നുപേരെയും ഒരുമിച്ചു നീക്കിയതിന്റെ കാരണം വ്യക്തമാക്കാന്‍ യാദവിന്റെ ഓഫീസ് തയാറായില്ല.
ഇന്ത്യന്‍ റവന്യു സര്‍വീസ് 2010 ബാച്ച് ഉദ്യോഗസ്ഥനാണ് അമര്‍ സിംഗ്. ഭരണപരമായ കാരണങ്ങളാല്‍ അമര്‍ സിംഗിനെ മാതൃവകുപ്പായ റവന്യൂവിലേക്ക് തിരിച്ചയയ്ക്കുകയും ചുമതലകളില്‍നിന്ന് ഉടനടി ഒഴിവാക്കുകയും ചെയ്യുന്നുവെന്നാണ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.
ഭൂപേന്ദര്‍ യാദവ് മുമ്പ് തൊഴില്‍വകുപ്പ് കൈകാര്യം ചെയ്തിരുന്ന 2021ലാണ് അമര്‍ സിംഗിനെ പ്രൈവറ്റ് സെക്രട്ടറിയായി ആദ്യം നിയമിച്ചത്. ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അമറിന് 2024ല്‍ ഡയറക്ടര്‍ പദവിയിലേക്കു സ്ഥാനക്കയറ്റവും നല്കി.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശൈലേഷ് കുമാര്‍ സിംഗിനെ മാതൃ കേഡറിലേക്ക് കാലാവധിക്കുമുന്പേ തിരിച്ചയക്കുന്നതായും ഒപ്പം നീട്ടിയ കൂളിംഗ്-ഓഫ് വ്യവസ്ഥ ബാധകമാക്കുന്നതായും മറ്റൊരു ഉത്തരവിൽ വ്യക്തമാക്കി. അദ്ദേഹത്തെ ഉടനടി ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ശൈലേഷിനോട് മാതൃ കേഡറായ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗില്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചു.
മറ്റൊരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ആയുഷ് സരണിന്റെ നിയമനം ഉടനടി പ്രാബല്യത്തോടെ റദ്ദാക്കുന്നതായി മൂന്നാമത്തെ ഉത്തരവില്‍ അറിയിച്ചു. ആയുഷിനെ ചുമതലകളില്‍നിന്ന് ഉടനടി ഒഴിവാക്കുന്നതായും അണ്ടര്‍ സെക്രട്ടറി വിഭൂതി പഞ്ജിയാര് ഒപ്പിട്ട ഉത്തരവില്‍ പറയുന്നു.